ബിരിയാണിക്കും മുൻപേ മനം കവർന്നത് യേശുദാസ്
ഇന്നും ഇടക്കൊക്കെ മാവൂർ റോഡിലെ സാഗർ ഹോട്ടലിൽ പോകാറുണ്ട് ലത. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമല്ല, പോയ്മറഞ്ഞ ഒരു കാലം വീണ്ടെടുക്കാനും. 'അവിടെ ചെന്നിരിക്കുമ്പോൾ ഒരു പാട് ഓർമകൾ മനസ്സിൽ കയറിവരും. ആ വരാന്തകളിലൂടെ, മരഗോവണിയിലൂടെ ഓടിക്കളിച്ചിരുന്ന കാലം. ദാസേട്ടന്റെ മധുരശബ്ദം ആരാധനയോടെ കേട്ടിരുന്ന കാലം...''
പഴയ എട്ടുവയസ്സുകാരിയായി മാറി എല്ലാ മുറികളിലും കയറിയിറങ്ങവേ ഹോട്ടലിന്റെ ചുമതലക്കാരിലാരോ കൗതുകത്തോടെ വന്നു ചോദിച്ചത് ഓർമയുണ്ട്: എന്താ ഇത്ര വിശദമായി നോക്കിക്കാണാൻ? വാങ്ങാൻ ഉദ്ദേശ്യമുണ്ടോ? വെറുതെ ചിരിക്കുക മാത്രം ചെയ്തു ലത. 'അയാൾക്കറിയില്ലല്ലോ സംഗീതസാന്ദ്രമായ എന്റെ ബാല്യകൗമാരങ്ങൾ വീണു മയങ്ങിക്കിടക്കുന്ന ഇടമാണിതെന്ന്..''
രുചിക്കൂട്ടുകളുടെ സാഗരമായി മാറും മുൻപ് ഇതൊരു വീടായിരുന്നു. ലതയുടെ പിതാവും കോഴിക്കോട്ടെ തിരക്കേറിയ ദന്തരോഗ വിദഗ്ധനുമായിരുന്ന ഡോ എഫ്രേം അമ്പൂക്കന്റെ വാസസ്ഥലം. പിന്നണി ഗാനജീവിതത്തിന്റെ ആരംഭ ദശയിൽ കോഴിക്കോട്ടെത്തുമ്പോഴെല്ലാം ഗാനഗന്ധർവൻ യേശുദാസിന് താമസമൊരുക്കിയത് ഈ ഇരുനില വീടാണ്; 1960 കളുടെ തുടക്കം മുതൽ ഒന്നര പതിറ്റാണ്ടോളം.
'ഓരോ തവണ വിരുന്നു വരുമ്പോഴും ദിവസങ്ങളോളം ഞങ്ങൾക്കൊപ്പം താമസിക്കും ദാസേട്ടൻ. തുടക്കകാലമല്ലേ. അന്നദ്ദേഹത്തിന് ഗാനമേളകളുടെയും റെക്കോർഡിംഗുകളുടെയും ശ്വാസം മുട്ടിക്കുന്ന തിരക്കില്ല. '' ലതയുടെ ഓർമ. സംഗീതസാന്ദ്രമായ ആ രാപ്പകലുകൾ ലത എങ്ങനെ മറക്കാൻ? 'അന്നത്തെ യൗവനത്തുടിപ്പാർന്ന ശബ്ദത്തിൽ ദാസേട്ടൻ താമസമെന്തേയും ഹിമവാഹിനിയും ചിന്നും വെൺതാരത്തിൽ........
