'സാറിവിടെ ഇരിക്കുമ്പോൾ ഞാനായിട്ട് ഒരു പ്രശ്‌നവും ഉണ്ടാക്കില്ല, ഇത് സത്യം..സത്യം.!'; ഞാൻ ഞെട്ടി
ഇത്രയും പറഞ്ഞപ്പോഴാണ് വർഷങ്ങൾ കഴിഞ്ഞ് ഞാൻ റാന്നി ഫ്‌ളൈയ്യിംഗ് സ്‌ക്വാഡിൽ റെയ്ഞ്ച് ഓഫീസറായി ജോലി നോക്കുമ്പോൾ സർവ്വീസിൽ ഒരിക്കലും മറക്കാനാകാത്ത ഒരു 'മഹാനെ' വീണ്ടും കണ്ടുമുട്ടിയ സംഭവം ഓർക്കുന്നത്. അയാളെ നമുക്ക് തത്ക്കാലം ഭാസ്‌കരൻ (പേര് സാങ്കൽപികം) എന്ന് വിളിക്കാം. റാന്നി ഫ്‌ളൈയ്യിംഗ് സ്‌ക്വാഡിന്റെ അധികാര പരിധിയിൽ വരുന്ന കുറെ തടിമില്ലുകളിൽനിന്ന് ഒരു ഓണക്കാലത്ത് നിർബന്ധിച്ച് പണപ്പിരിവ് നടത്തി എന്ന ടോൾഫ്രീ പരാതിയുടെ (വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്തുള്ള 1800 425 4733 എന്ന നമ്പരിൽ ആവലാതിക്കാർ വിളിച്ച് പറയുന്ന പരാതി) അടിസ്ഥാനത്തിലാണ് ആ ഫോറസ്റ്റ് ഗാർഡിനെ മൊഴിയെടുക്കാനായി വിളിപ്പിച്ചത്. തീർത്തും പഴയ തലമുറക്കാരനായ അയാൾ അത് ചെയ്തുവെന്ന് എനിക്ക് ഉറപ്പായിരുന്നു.
കാരണം സത്യത്തിൽ ആളെ എനിക്ക് മുന്നേ പരിചയമുണ്ടായിരുന്നു എന്നതാണ്. അയാളെ വളരെ ബുദ്ധിമുട്ടിയാണ് മുൻപ് ഞാൻ ജോലി നോക്കിയിരുന്ന റെയ്ഞ്ചിൽനിന്ന് വിടുതൽ ചെയ്ത് വിട്ടതും. സസ്‌പെൻഡ് ചെയ്യിക്കാതെയും അച്ചടക്കനടപടികൾ സ്വീകരിക്കാതേയും മേലാവിൽനിന്നു മുൻകൂർ അനുവാദം വാങ്ങി നിയമനാധികാരി സമക്ഷം റിപ്പോർട്ട് ചെയ്യാനായി അങ്ങ് വിടുതൽ ചെയ്യുകയായിരുന്നു. സാധാരണ അങ്ങനെ ചെയ്യുന്നത് സർവ്വീസിൽ പതിവില്ലാത്തതാണെങ്കിലും അങ്ങനെ ചെയ്യേണ്ടി വന്നു! അദ്ദേഹത്തെ പിന്നീട് വേറെ റാന്നി മേഖലയിലേയക്ക് പോസ്റ്റ് ചെയ്യുകയുണ്ടായി എന്ന് കേട്ടിരുന്നു.
അത് പറയുമ്പോഴും അസാരം പറയാനുണ്ട്. കാരണം ജോലിയിൽ നിരുത്തരവാദിത്വത്തിനും തരികിടകൾക്കും പേരുകേട്ടിരുന്ന അയാളെ ഞാനന്ന് ജോലി നോക്കിയിരുന്ന റെയ്ഞ്ചിലേയ്ക്ക് പോസ്റ്റ് ചെയ്തുവെന്ന് അറിഞ്ഞപ്പോൾത്തന്നെ ആർത്തലച്ച് മേലധികാരികളുടെ അടുത്ത് എത്തിയതാണ് ഞാൻ. പക്ഷെ, അവരും തീർത്തും നിസ്സാഹയാരായിരുന്നുവെന്ന് തുടർന്നുള്ള സംസാരത്തിൽനിന്നു മനസ്സിലായി.
'അനീ...താനിങ്ങനെ നിർബന്ധം പിടിച്ചാൽ എങ്ങനെയാണ് ശരിയാവുക...? എല്ലാവരും തങ്ങൾക്ക് നല്ല സ്റ്റാഫുകളെ മാത്രം മതിയെന്ന് കട്ടായം പിടിച്ചാൽ നമ്മൾ ആകെ വലഞ്ഞ് പോകുമല്ലോ. എല്ലാത്തരക്കാരേയും കുറച്ച് നാളെങ്കിലും സഹിച്ചേ പറ്റൂ. ഉള്ളവരെ അല്ലേ തരാൻ പറ്റൂ. നമുക്ക് ആരേയും പുതുതായി സൃഷ്ടിക്കാനൊന്നും ആവില്ലല്ലോ. ഉള്ളവരെ നേർവഴിക്ക് നടത്താനാണ് ഡിസിപ്‌ളിനറി പ്രൊസീഡിംഗ്‌സ് ഒക്കെ ഉള്ളത്. തീരെ നിവൃത്തിയില്ലാതാകുമ്പോൾ അത് ഇനിഷ്യേറ്റ് ചെയ്യണം. അല്ലാതെ ആരേയും വെടി വച്ച് കൊല്ലാനൊന്നും പറ്റില്ലല്ലോ...!'
പിന്നെ ഞാനൊന്നും മിണ്ടിയില്ല. ആ പറഞ്ഞത് ശരിയുമാണല്ലോ. ഉഴപ്പിന് പേരുകേട്ടവനേയും തരികിടകളേയും നന്നാക്കിയെടുക്കേണ്ടത് കഴിവുള്ള മേലാഫീസറുടെ ചുമതലയാണ്. (പറഞ്ഞ് വരുമ്പോൾ അത്തരത്തിൽ കഴിവുള്ളവരുടെ ഗണത്തിൽ പെടുന്നതല്ല ഞാനെന്ന് അവരോടങ്ങ് സമ്മതിക്കാനും വയ്യല്ലോ!) ഓരോന്നോർത്തും സ്വയം സമാധാനിച്ചും ഞാൻ മടങ്ങി.
പിന്നെ എന്റെ മുന്നിൽ വിനയാന്വിതനായി വന്ന് റിപ്പോർട്ട് ചെയ്ത് നിന്ന അയാളോട് 'ഉടനെതന്നെ പോയി ദുഷ്‌പേര് കേൾപ്പിക്കരുത്' എന്നൊക്കെ ഗുണദോഷിച്ചാണ് ഞാൻ ഒരു സെക്ഷനിലേയ്ക്ക് പോസ്റ്റ് ചെയ്തത്. (ഒരു ഫോറസ്റ്ററുടെ അധീനതയിലുള്ള സ്ഥലമാണ് സെക്ഷൻ (Section). ഫോറസ്റ്റ് സ്റ്റേഷനുകളില്ലാത്ത (Forest Station) റെയ്ഞ്ചിൽ ഒന്നിലധികം സെക്ഷനുകൾ കാണും). പക്ഷേ, അധികം കഴിയുന്നതിന് മുൻപ് ഭാസ്‌കരനെ പോസ്റ്റ് ചെയ്ത സെക്ഷനിലെ ഫോറസ്റ്റർ എന്റെ മുന്നിൽ പരാതിയുമായെത്തി.
'സാറേ... ഞാനെന്ത് ചെയ്യാനാണ് അയാളെ. ഇന്ന് ഫീൽഡിൽ പോകാനായി വിളിക്കാൻ ചെന്നപ്പോൾ ഷർട്ടൊക്കെ ഇൻ ചെയ്ത് കുട്ടപ്പനായി അടുത്തുള്ള കെറ്റീഡിസിയിൽ (KTDC) പോയി 'അറാവില' കൊടുത്ത് വാങ്ങിയ രണ്ട് കിങ്ങ്ഫിഷർ സ്‌ട്രോങ്ങ് ബീയറും ഒരു ബീഫ് ഫ്രൈയ്യും അടിച്ച് സുഖമായി കട്ടിലിൽ കിടന്നുറങ്ങുകയാണ്. നല്ല വിലയുള്ള ലോട്ടോയുടെ (Lotto) രണ്ട് ക്യാൻവാസ് ഷൂകൾ അഴിച്ച് നിലത്ത് വച്ചിട്ടുമുണ്ട്. ഇനി ഉച്ചയൂണിനേ ഉണരൂ എന്നാണ് വാച്ചർ പറഞ്ഞത്. ഞാനെന്താണ് ചെയ്യേണ്ടത്..? ഇക്കണക്കിന് പോയാൽ ബാക്കിയുള്ളവരോട് ഞാനെന്ത് പറയും..?'
അയാൾ പറയുന്നത് തീർത്തും ന്യായമാണെന്ന് എനിക്കറിയാം. എന്നാലും മുൻപ് മേലാവിൽനിന്നു എനിക്ക് കിട്ടിയ മറുപടി........
