കരുണയാകാം, പക്ഷേ അത് പൗരന്റെ ജീവനെടുത്താകരുത് |
രാജ്യത്തെ തെരുവുകളില്‍ സാധാരണക്കാരന്റെ ജീവനും സുരക്ഷയും ചോദ്യചിഹ്നമായി മാറുന്ന സാഹചര്യത്തില്‍, സുപ്രീം കോടതി നടത്തിയ പുതിയ നിരീക്ഷണങ്ങള്‍ ഭരണകൂടങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കും മൃഗസ്‌നേഹികള്‍ക്കും ഒരുപോലെ നല്‍കുന്ന ശക്‌തമായ താക്കീതാണ്. തെരുവുനായ്‌ക്കളുടെ കടിയേറ്റ് മരണം സംഭവിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ സംസ്‌ഥാന സര്‍ക്കാരുകളില്‍ നിന്ന് ഭീമമായ നഷ്‌ടപരിഹാരം ഈടാക്കുമെന്നും, നായ്‌ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്ക് വ്യക്‌തിപരമായ ഉത്തരവാദിത്തം നിശ്‌ചയിക്കുമെന്നുമുള്ള കോടതിയുടെ നിലപാട് ഈ വിഷയത്തിലെ നിയമപരമായ സമീപനങ്ങളില്‍ വലിയ മാറ്റത്തിന് വഴിതുറക്കുന്നതാണ്. ജസ്‌റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്‌ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍ കേവലം വൈകാരികമായ ഒന്നല്ല, മറിച്ച് ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണമാണ്.
തെരുവുനായ്‌ക്കളുടെ ആക്രമണങ്ങള്‍ പൗരന്മാരില്‍ ഉണ്ടാക്കുന്ന ആഘാതം ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതാണെന്ന കോടതിയുടെ നിരീക്ഷണം അതീവ ഗൗരവമുള്ളതാണ്. മരണം മാത്രമല്ല, ശാരീരികമായ വൈകല്യങ്ങളും കടിയേറ്റുണ്ടാകുന്ന മാനസികാഘാതവും ഒരു വ്യക്‌തിയുടെ ജീവിതത്തെ തകിടം മറിക്കുന്നു. ഇവിടെയാണ് സംസ്‌ഥാന സര്‍ക്കാരുകളുടെയും മുന്‍സിപ്പല്‍ അധികൃതരുടെയും പരാജയം പ്രകടമാകുന്നത്. 2023-ലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി.) ചട്ടങ്ങള്‍........