കെട്ടുകഥകൾ ചരിത്രമാകുമ്പോൾ
പുരുഷോത്തം നാഗേഷ് ഓക്ക്, സീതാറാം ഗോയൽ എന്നീ രണ്ട് അസാധാരണ വ്യക്തികളുടെ രചനകൾ ഞാൻ തെരഞ്ഞുപിടിച്ച് വായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവരുടെ എഴുത്തുകളിലുള്ള വിശ്വാസമല്ല, മറിച്ച് അമ്പരപ്പിക്കുന്ന അവകാശവാദങ്ങൾ അപാര ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവരുടെ കഴിവാണ് എന്നെ ആകർഷിച്ചിരുന്നത്.
ക്രിസ്തുമതവും ഇസ് ലാമും ഹിന്ദുമതത്തിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണെന്നതായിരുന്നു ഓക്കിന്റെ ഏറ്റവും പ്രശസ്തമായ വാദം. ഓക്കിന്റെ അഭിപ്രായത്തിൽ വത്തിക്കാൻ, മക്കയിലെ കഅ്ബാലയം, ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബി, എന്തിനേറെ താജ്മഹൽ പോലും ശിവഭഗവാന് സമർപ്പിക്കപ്പെട്ട ഹൈന്ദവ ക്ഷേത്രങ്ങളായിരുന്നു. മാർപ്പാപ്പ സ്ഥാനം വൈദിക പുരോഹിത വ്യവസ്ഥയുടെ തുടർച്ച മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പിന്നീട് താജ്മഹലിലൂന്നിയുള്ള പ്രചാരണങ്ങളിലും വ്യവഹാരങ്ങളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. താജ്മഹൽ ‘തേജോ മഹാലയ’ എന്ന ശിവക്ഷേത്രമായിരുന്നുവെന്നും ഹിന്ദുക്കൾക്ക് അവിടെ ആരാധന നടത്താൻ അനുവാദം നൽകണമെന്നും വാദിച്ച് സുപ്രീം കോടതിയെ വരെ സമീപിച്ചു.
2000 ജൂലൈ 13-ന് ഹർജി ‘‘തെറ്റിദ്ധാരണാജനകം’’ എന്ന് പറഞ്ഞ് തള്ളിയ രണ്ടംഗ സുപ്രീം കോടതി ബെഞ്ച്, താജ്മഹൽ ഓക്കിന്റെ ‘‘തലക്ക് പിടിച്ചിരിക്കുകയാണ്’’ എന്നും കൂട്ടിച്ചേർത്തു. ഒരു വ്യക്തി പ്രത്യേക വിഷയത്തെക്കുറിച്ച് തികഞ്ഞ മുൻവിധിയോടെ നിരന്തരം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന തരത്തിൽ ഭ്രമമായി മാറുന്ന അവസ്ഥയെ കുറിക്കുന്ന ‘A bee in his bonnet’ എന്ന പ്രയോഗമാണ് കോടതി നടത്തിയത്.
ഓക്കിന്റെ ഭാവനക്ക് അതിരുകളുണ്ടായിരുന്നില്ല. താജ്മഹലിന് പുറമെ ചെങ്കോട്ട, ഡൽഹി ജമാ മസ്ജിദ്, കുതുബ് മിനാർ, ലഖ്നോയിലെ ഇമാം ബാര, ഹൈദരാബാദിലെ ചാർമിനാർ എന്നിവയെല്ലാം ഇസ് ലാമിക സ്മാരകങ്ങളാക്കി മാറ്റുന്നതിന് മുമ്പ് ഹൈന്ദവ പശ്ചാത്തലമുള്ളവയായിരുന്നു എന്ന് അദ്ദേഹം വാദിച്ചു. അറേബ്യയുടെ വൈദിക കാലഘട്ടത്തിലാണ് കഅ്ബ നിർമിച്ചതെന്ന് അവകാശപ്പെട്ട അദ്ദേഹം, തന്റെ സിദ്ധാന്തം വിശദീകരിക്കാൻ വിചിത്രമായ വ്യാഖ്യാനങ്ങൾ നിറഞ്ഞ ലഘുലേഖകളുമിറക്കി. താജ്മഹൽ നാലാം........
